Wednesday, October 22, 2008

തിരുവനന്തപുരത്ത് സംയുക്ത ഹര്‍ത്താല്‍

ഹൈക്കോടതി ബഞ്ച് സ്ഥാപിച്ചു കിട്ടുന്നതിനായിട്ടാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആഘോഷിച്ചത്. ഹര്‍ത്താലിനെതിരേ ശക്തമായ നിലപാടെടുക്കുന്ന കേരളാ ഹൈക്കോടതിയ്ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച ദിനം എന്ന വൈരുദ്ധ്യത്തിനാണ് സാക്ഷര കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:


പ്രഖ്യാപിച്ചത്:
അഭിഭാഷക സംയുക്ത സമരസമിതി.

തീയതി:
കൃസ്താ‍ബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്ന് ചൊവ്വാഴ്ച.

ബാധിത പ്രദേശം:
തിരുവനന്തപുരം ജില്ല.

അനന്തരം:
കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പതിമൂന്നെണ്ണത്തിന്റെ ചില്ലുകള്‍ മാറ്റി വെയ്ക്കാം. കുടിവെള്ള ടാങ്കല്‍ ലോറിയൊന്ന് കല്ലേറിനാല്‍ തകര്‍ന്നു. ബസ്സുജീവനക്കാരഞ്ചു പേരാശുപത്രിയില്‍. ഓട്ടോ റിക്ഷാകള്‍ പലതു തകര്‍ന്നു. സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചു. സ്കൂളുകള്‍ക്ക് അവധി കൊടുത്തു.

ഹൈക്കോടതി ബെഞ്ച് വേണമെന്ന് സര്‍ക്കാര്‍, ഭരണ പക്ഷം, പ്രതിപക്ഷം, പിന്നെ സര്‍വ്വ പക്ഷവും. പിന്നെന്താണ് ഇങ്ങിനെയൊരു ബെഞ്ചിന് തടസ്സം? ഹര്‍ത്താലിലും എല്ലാ പക്ഷവും ഉണ്ടായിരുന്നു.

എല്‍.ഡി.എഫ്, യൂ.ഡി.എഫ്, ബി.ജെ.പി.

ഇങ്ങിനെ എല്ലാവരും കൂടി ചേര്‍ന്ന് സമരം നടത്തിയിട്ടും എന്തേ ഹൈക്കോടതി ബെഞ്ച് വരുന്നില്ല? കാരണം മറ്റൊന്നുമല്ല. സമരം നടത്താന്‍ കല്ലെറിയാന്‍ കരിയൊഴിയ്ക്കാന്‍ എന്നാത്തിനാ ഇന്നി ഒരു സ്ഥാ‍പനം കൂടി തിരുവനന്തപുരത്ത്?

Tuesday, October 21, 2008

ബാലുശ്ശേരിയില്‍ ഇരട്ട ഹര്‍ത്താല്‍.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഇരട്ട ഹര്‍ത്താല്‍ ആയിരുന്നു. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് സംഘപരിവാറും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആപ്പീസ് ആക്രമിയ്ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടതു പരിവാറും ഇന്ന് വേറിട്ട ഹര്‍ത്താലുകള്‍ ആചരിച്ചു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ഇടതു പരിവാറും സംഘപരിവാറും.

ബാധിത പ്രദേശം:
ബാലുശ്ശേരി നിയോജക മണ്ഡലം

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്നാം തീയതി ചൊവ്വാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ.

കാരണം:
1. സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ബാലുശ്ശേരിയിലുള്ള ബി.ടി.ആര്‍. മന്ദിരം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ ഉള്ള ഇടതു പക്ഷത്തിന്റെ പ്രതിഷേധം.

2. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ ഉള്ള ബീ.ജെ.പി. പ്രതിഷേധം

ദേശാഭിമാനി വാര്‍ത്ത ഇവിടെ.

മാതൃഭൂമീ വാര്‍ത്ത ഇവിടെ

ആക്രമണം നടത്തിയത് പരസ്പരം. ഹര്‍ത്താല്‍ ആഹ്വോനം ഒറ്റയ്ക്കൊറ്റയ്ക്ക്. ജനജീവിതം സ്തംഭിപ്പിച്ചത് ഒരുമിച്ച്. പൊതുജനം വലഞ്ഞത് മിച്ചം.

Tuesday, October 14, 2008

ഇന്നത്തെ ഹര്‍ത്താല്‍ ആലപ്പുഴ ജില്ലയില്‍.

ഹര്‍ത്താലാഘോഷങ്ങള്‍ നിരനിരയായി വരുന്നു. ഓണം റംസാന്‍ ചെറിയപെരുന്നാള്‍ അവധികള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ഹര്‍ത്താലുകളുടെ പ്രളയം തന്നെ.

ഇന്നത്തെ ഹര്‍ത്താല്‍ ആലപ്പുഴ ജില്ലയിലായിരുന്നു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ബീ.ജെ.പി.

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനാലാം തീയതി ചൊവ്വാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

ഹേതു:
എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പു മുടക്കു സമരത്തെ എതിര്‍ത്ത ഏ.ബീ.വീ.പി. പ്രവര്‍ത്തകരെ സമാധാനപരമായി കൈകാര്യം ചെയ്ത എസ്.എഫ്.ഐക്കാരെ വളരെ സമാധാനപരമായി ആര്‍.എസ്.എസ്സുകാര്‍ കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐക്കാര്‍ നടത്തിയ ധര്‍ണ്ണയിലേക്ക് കല്ലേറു നടത്തിയ ആര്‍.എസ്സ്.എസ്സുകാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച ബീജേപീ പ്രവര്‍ത്തകരേയും നേതാക്കന്മാരേയും കൈകാര്യം ചെയ്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

കഥയെന്തായാലും ഹര്‍ത്താല്‍ വിജയിച്ചാല്‍ മതിയല്ലോ. അതു വിജയിച്ചു.

വിജയ ഫലകം:
1. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസ്സുകളുടെ ചില്ലുകള്‍ ചിന്നിച്ചിതറി.
2. കെ.എസ്.ആര്‍.ടി.സി ഡ്രൈവറന്മാരായ ശ്രീ. ജയിംസ് വര്‍ഗ്ഗീസ്, പ്രസാദ്, കണ്ടക്ടര്‍ പി.കെ.ദാസ്, യാത്രക്കാരന്‍ പുഷ്കരന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍.
3. പള്ളിപ്പുറം എഞ്ചിനീയറിങ്ങ് കോളേജിന് കംബൂട്ടറുകള്‍ വേറേ വാങ്ങാം.
4. ദേശീയ പാത വിജനമാക്കി.
5. ബോട്ടു സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും വേണ്ടെന്നു വച്ചു.
6. സ്കൂളുകള്‍ക്ക് അവധി.
7. ഓഫീസുകള്‍ക്ക് അവധി.
8. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല.
9. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേ കല്ലേറ്.

അങ്ങിനെ തികച്ചും സമാധാനപരമായി ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലാഘോഷം കെങ്കേമമായി കൊണ്ടാടി.

ആലപ്പുഴ ഹര്‍ത്താലിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.
------------------------------
നാളത്തെ ഹര്‍ത്താല്‍ മഹാമഹം : കാസര്‍കോഡ് താലൂക്കില്‍.

Sunday, October 12, 2008

തലശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ മഹാമഹം.

ഹര്‍ത്താലുകള്‍ ആഘോഷമാക്കപ്പെട്ടിരിയ്ക്കുന്ന നമ്മുടെ നാട്ടില്‍ കുറഞ്ഞൊരിടവേളയ്ക്ക് ശേഷം വീണ്ടും ഹര്‍ത്താല്‍. ആര്‍.എസ്.എസ്. ബോംബാണെങ്കിലും സി.പി.എം. ബോംബാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് എന്ന ഇരുപത്തൊന്നു കാരന്‍ അവന്റെ വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നത് മാത്രം സത്യം. കണ്ണൂരിലെ സമാധാനപരമായ കൊലപാതകങ്ങളുടെ ഏടുകളിലേയ്ക്ക് ഒരു ചെറുപ്പക്കാ‍രന്റെ പേരു കൂടി ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍.

പ്രഖ്യാപിച്ചത്:
ഭാരതീയ ജനതാപാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും സംയുക്തമായി.

ബാധിയ്ക്കപ്പെടുന്ന പ്രദേശം:
തലശ്ശേരി താലൂക്ക്.

ഹര്‍ത്താലാചരണ തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി ശനിയാഴ്ച.

ദൈര്‍ഘ്യം:
ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സൌകര്യപ്പെടുന്നിടം വരെ.

കാരണം:
ആര്‍.എസ്.എസ് ഘഠക് പ്രമുഖ് കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് കൊല്ലപ്പെട്ടു. ബോംബ് പൊട്ടിയാണ് അനൂപ് കൊല്ലപ്പെട്ടത്. സി.പി.എം. ബോംബാണ് പൊട്ടിയതെന്ന് ആര്‍.എസ്സ്.എസ്സും തങ്ങള്‍ക്കെതിരേ പ്രയോഗിയ്ക്കാന്‍ ഒരുക്കി കൊണ്ട് വന്ന ബോംബു സ്വയം പൊട്ടിയതാണെന്ന് സി.പി.എമ്മും ആണയിടുന്നു. ആരുടെ ബോംബാണെങ്കിലും നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവന്‍.

കേരളത്തില്‍ ഹര്‍ത്താലാഘോഷങ്ങള്‍ താരതമ്യേന കുറഞ്ഞ മാസമാണ് കടന്നു പോയത്. ഒരു പക്ഷേ ഒണാഘോഷത്തിന്റേയും ചെറിയ പെരുന്നാളാഘോഷത്തിന്റേയും ഒക്കെ ഇടയ്ക്ക് ഹര്‍ത്താലാഘോഷങ്ങള്‍ മുങ്ങി പോകുമെന്ന് ഭയന്നായിരിയ്ക്കാം ഹര്‍ത്താല്‍ മഹാമഹങ്ങള്‍ക്ക് അവധി കൊടുത്തത്.